11 December 2011

ബെല്‍വഡെയറും ബോഡിയും കാണികളെ കീഴടക്കി


ബെല്‍വഡെയറും ബോഡിയും കാണികളെ കീഴടക്കി
ഞായറാഴ്ച മുസ്തഫ നൂറിയുടെ 'ബോഡി' പ്രേക്ഷകരുടെ മുഴുവന്‍ ശ്രദ്ധയും കൈയടക്കി. കൈരളിയുടെ തിങ്ങി നിറഞ്ഞ സദസിലായിരുന്നു പ്രദര്‍ശനം നടന്നത്. ലൈലയും മാസും തമ്മിലുള്ള പ്രണയബന്ധവും അതിന്റെ തകര്‍ച്ചയും വെളിപ്പെടുത്തുന്ന സിനിമയില്‍ രതിചിത്രങ്ങളുടെ ഭാഷയും വ്യാകരണവും ആന്തരിക വ്യഥകളും ചിത്രീകരിക്കുന്നു. ശരീരം, മനുഷ്യബന്ധങ്ങള്‍ ഇവ തമ്മിലുള്ള സംഘര്‍ഷമാണ് സിനിമയുടെ വിഷയം. പാശ്ചാത്യലോകത്ത് ഫെമിനിസത്തിനുണ്ടായ മാറ്റത്തെയും ചിത്രം അടയാളപ്പെടുത്തുന്നു. പുരുഷന്റെ വികാര വിക്ഷേപങ്ങളിലൂടെ ഉടലെടുക്കുന്ന രതി ചിത്രങ്ങളില്‍ സ്ത്രീക്ക് എന്താണ് പങ്കെന്ന് മാനസികഘാതത്തിനിരയായ ലൈല ഉന്നയിക്കുന്നു്. ലോകത്തിന്റെ സങ്കീര്‍ണ്ണത, കുടുംബത്തിലെ അസ്വാരസ്യം, സമൂഹത്തിലെ അനിശ്ചിതത്വം എന്നിങ്ങനെ വിവിധ മേഖലകളുടെ അടയാളപ്പെടുത്തലും ഈ തുര്‍ക്കി സിനിമയുടെ അന്തര്‍ധാരയാണ്. ലളിതമായ ആഖ്യാനം കൊണ്ട്  ശ്രദ്ധേയമാണ് ബോഡി.
പ്രേക്ഷക മനം കവര്‍ന്ന വിവിധ ചിത്രങ്ങളുടെ പ്രദര്‍ശനത്തോടെ ചലച്ചിത്രമേളയുടെ മൂന്നാം ദിനം സജീവമായി. ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ബെല്‍വഡെയര്‍, നാദിര്‍ ആന്റ് സിമന്‍ : എ സെപ്പറേഷന്‍ . മത്സരവിഭാഗത്തില്‍പ്പെട്ട ബോഡി, ഡല്‍ഹി ഇന്‍ എ ഡേ, എന്നീ ചിത്രങ്ങള്‍ നിറഞ്ഞ സദസ്സിലാണ് പ്രദര്‍ശിപ്പിച്ചത്. അടുത്തിടെ അന്തരിച്ച സംവിധായകന്‍ മോഹന്‍ രാഘവന്റെ ഓര്‍മ്മപുതുക്കലായി നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിച്ച 'ടി ഡി ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 6 ബി'.
ലോക സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ബെല്‍വഡെയര്‍ ബ്ലാക്ക് ആന്റ് വൈറ്റിന്റെയും കളറിന്റെയും വ്യത്യസ്ത തലങ്ങളിലൂടെ കഥയെ പ്രേക്ഷക മനസ്സിലേക്ക് എത്തിക്കുന്നതില്‍ വിജയിച്ചുവെന്നാണ് പ്രേക്ഷകാഭിപ്രായം. വംശഹത്യയെ അതിജീവിച്ച ബോസ്‌നിയക്കാര്‍ അധിവസിക്കുന്ന ഒരു കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിന്റെയും ഒരു ടി വി റിയാലിറ്റി ഷോയുടെയും സമാന്തരമായ അവതരണം ഈ ചിത്രത്തെ ഒരു കവിത പോലെ മനോഹരമായി.
ഇറാനിയന്‍ സംവിധായകന്‍ അസ്ഹര്‍ ഫര്‍ഹാദിയുടെ നാദിര്‍ ആന്റ് സിമിന്‍ : എ സെപ്പറേഷന്‍ ആണ് കാണികളുടെ പ്രേക്ഷക പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ മറ്റൊരു ചിത്രം. മേളയുടെ തുടക്കത്തില്‍ തന്നെ ചര്‍ച്ചാവിഷയമായിരുന്ന ഈ ചിത്രത്തിന്റെ അവസാന പ്രദര്‍ശനമായിരുന്നു ഇന്ന്. കുടുംബജീവിതത്തിന്റെ സങ്കീര്‍ണ്ണതകളിലൂടെ വികസിക്കുന്ന കഥയില്‍ നാദെറും സിമിനും തെര്‍മയും നാദിറിന്റെ അച്ഛനും അടങ്ങുന്ന കഥാപാത്രങ്ങള്‍ പ്രേക്ഷകരുടെ മനം കവര്‍ന്നു.
ഇന്ത്യന്‍ സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഐ വാണ്ട് ടു ബി എ മദര്‍ , ഫിപ്രസി വിഭാഗത്തില്‍പ്പെട്ട ഓഫ് ഗോഡ്‌സ് ആന്റ് മെന്‍ എന്നീ ചിത്രങ്ങള്‍ നല്ല പ്രതികരണമാണ് സൃഷ്ടിച്ചത്. ഇവ കൂടാതെ റെട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ മധുവിന്റെ ഭാര്‍ഗ്ഗവി നിലയം, ഹോമേജ് വിഭാഗത്തില്‍ ത്രീ ലൈവ്‌സ് ആന്റ് എ ഡെത്ത്, ഡെഫ വിഭാഗത്തില്‍ ദി സണ്‍സ് ഓഫ് ഗ്രേറ്റ ബിയര്‍ , ഗേള്‍സ് ഇന്‍ വിറ്റ്‌സ്‌റ്റോക്ക് , ജര്‍മ്മനി-ടെര്‍മിനസ് ഈസ്റ്റ് തുടങ്ങി 51 ചിത്രങ്ങള്‍ വിവിധ തിയേറ്ററുകളിലായി പ്രദര്‍ശിപ്പിച്ചു.