10 December 2011

മത്സരവിഭാഗ ചിത്രങ്ങളുടെ പ്രദര്‍ശനം തുടങ്ങി; ലോകസിനിമയില്‍ 'ദ മങ്ക്' ശ്രദ്ധേയമായി



                    പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ രണ്ടാം ദിനമായ ഇന്ന് മത്സരവിഭാഗത്തില്‍പ്പെട്ട ചിത്രങ്ങളുടെ പ്രദര്‍ശനം ആരംഭിച്ചു. പതിനൊന്ന് വിഭാഗങ്ങളിലായി 51 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ബ്ലാക്ക് ബ്ലഡ്, ഡല്‍ഹി ഇന്‍ എ ഡേ, ലോകസിനിമ വിഭാഗത്തില്‍പ്പെട്ട 'ദ മങ്ക്' എന്നിവ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി.
രക്തദാനം ഉപജീവന മാര്‍ഗ്ഗമാക്കിയ ദമ്പതികളുടെ കഥ പറഞ്ഞ ചൈനീസ് ചിത്രമാണ് ബ്ലാക്ക് ബ്ലഡ്. ചൈനയിലെ സാമൂഹ്യ വ്യവസ്ഥയുടെ നേര്‍ക്കാഴ്ചകളിലേക്കാണ് സംവിധായകനായ മിയോ യാന്‍ സാങ് കാണികളെ കൂട്ടിക്കൊണ്ട് പോയത്. മത്സരവിഭാഗത്തില്‍ ഇന്ത്യന്‍ സിനിമ ഡല്‍ഹി ഇന്‍ എ ഡേ പ്രേക്ഷക പ്രശംസ നേടി. ഡല്‍ഹിയിലെ സമ്പന്നരുടെ ജീവിതം ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുകയാണ് ചിത്രം. മലയാളിയായ പ്രശാന്ത് നായരാണ് സംവിധായകന്‍ .
          ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച 'ദ മങ്ക്' രണ്ടാം ദിനത്തിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായിരുന്നു. മാത്യു ജി ലൂയീസിന്റെ കുപ്രസിദ്ധമായ ഗോത്തിക് നോവലിനെ ആസ്പദമാക്കി ഡൊമനിക് മോള്‍ സംവിധാനം ചെയ്ത ഈ ഫ്രഞ്ച് ചിത്രം ഒരു കത്തോലിക്ക സന്യാസിയുടെ ജീവിതത്തിലെ പരീക്ഷണങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു.