10 December 2011

51 ലോകോത്തര ചിത്രങ്ങള്‍ ഇന്ന് പ്രദര്‍ശിപ്പിക്കും; മോഹന്‍ രാഘവന് പ്രണാമമായി ടി ഡി ദാസനും

                  ജനപ്രീതിയുടെ രണ്ട് നാളുകള്‍ പിന്നിടുന്ന പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇന്ന് (ഡിസംബര്‍ 11) 51 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ലോക സിനിമാവിഭാഗത്തില്‍ 25 സിനിമകളും മത്സരവിഭാഗത്തില്‍പ്പെട്ട 5 ചിത്രങ്ങളും ആസ്വാദകരെ ആകര്‍ഷിക്കാന്‍ എത്തും. റെട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ ആറ് സിനിമകള്‍ പ്രദര്‍ശിപ്പിക്കും. അടുത്തിടെ അന്തരിച്ച സംവിധായകന്‍ മോഹന്‍ രാഘവനോടുള്ള ആദരസൂചകമായി ടി ഡി ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 6 ബിയുടെ പ്രത്യേക പ്രദര്‍ശനം വൈകീട്ട് 6.15ന് നിശാഗന്ധിയില്‍ നടക്കും.
         മത്സരവിഭാഗത്തില്‍ മിവോയാന്‍ സാങിന്റെ ചൈനീസ് ചിത്രമായ ബ്ലാക്ക് ബ്ലഡ് സമൂഹത്തിന്റെ പുറമ്പോക്കുകളില്‍ കഴിയുന്നവരെ ഇല്ലായ്മ ചെയ്യുന്ന വ്യവസ്ഥയെ കുറിച്ചാണ് പറയുന്നത്. തുര്‍ക്കിഷ് സംവിധായകന്‍ മുസ്തഫ നൂറിയുടെ ബോഡി, ലൈലയുടെയും കാമുകന്‍ ചില്‍മാസിന്റെയും കഥ പറയുന്നു. നിക്ക് റൈഡിങ്ങിന്റെ 'ദ ഡ്രീംസ് ഓഫ് എലിബിഡി' ഒരേസമയം പ്രേക്ഷകരുടെ കണ്ണിലൂടെയും ചേരിനിവാസികളുടെയും കാഴ്ചയിലൂടെ വികസിക്കുന്ന കെനിയന്‍ ചിത്രമാണ്. സ്വപ്നങ്ങളാല്‍ നയിക്കപ്പെട്ട് യാത്രപോകുന്ന ജാസിറ്റോയുടെ കഥ പറയുന്ന മെക്‌സിക്കന്‍ ചിത്രമാണ് സെബാസ്റ്റ്യന്‍ ഹിരിയാറ്റിന്റെ എ സ്റ്റോണ്‍ ത്രോ എവേ. ഇന്ത്യന്‍ സിനിമ ഡല്‍ഹി എ ഡേയും മത്സരവിഭാഗത്തില്‍ ഇന്ന് പ്രദര്‍ശനത്തിനെത്തും. സമ്പന്നരുടെ ജീവിതത്തെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നതാണ് ഈ ചിത്രം.മലയാളിയായ പ്രശാന്ത് നായരാണ് ചിത്രത്തിന്റെ സംവിധായകന്‍ .
       ലോക സിനിമ വിഭാഗത്തില്‍ വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ അനറ്റോലിയ, ദ മോന്‍ക്, നോര്‍വീജിയന്‍ വുഡ് എന്നിങ്ങനെ 25 മികച്ച സിനിമകള്‍ വിവിധ തിയേറ്ററുകളിലായി പ്രേക്ഷകരുടെ മുന്നിലെത്തും.
റെട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ മധുവിന്റെ ഭാര്‍ഗ്ഗവി നിലയം, റോബര്‍ട്ട് ബ്രസന്റെ ലേഡീസ് ഓഫ് ദ ബോയ്‌സ് ദി ബൊലോഗന്‍, എയ്ഞ്ചലോ പൗലോയുടെ ലാന്‍ഡ്‌സ്‌കേപ് ഇന്‍ ദ മിസ്റ്റ്, യോഷിമുറയുടെ എ വിമന്‍സ് ടെസ്റ്റാമെന്റ്, അഡോള്‍ഫ് മേക്കാസിന്റെ ദ ബ്രിഗ്, നഗിസ ഒഷിമയുടെ സിന്നര്‍ ഇന്‍ പാരഡൈസ് എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
ഫുട്‌ബോള്‍ സിനിമ വിഭാഗത്തില്‍ പ്രേക്ഷക ശ്രദ്ധ നേടിയ 'ടു എസ്‌കോബാര്‍സി'ന്റെയും കംപററി മാസ്റ്റര്‍ ഇന്‍ ഫോക്കസ് വിഭാഗത്തില്‍ സെമിഹ് കപ്ലാനോഗ്ലുവിന്റെ എയ്ഞ്ചല്‍സ് ഫാള്‍, എഗ്ഗ് എന്നീ ചിത്രങ്ങളുടെയും പ്രദര്‍ശനം നടക്കും.
ഹോമേജ് വിഭാഗത്തില്‍ റൗള്‍ റൂയീസിന്റെ ദാറ്റ് ഡേ, മര്‍ലിന്‍ മണ്‍റോയുടെ 'ഹൂ ഈസ് അഫ്രൈഡ് ഓഫ് വിര്‍ജീനിയ വൂള്‍ഫ്', എന്നീ സിനിമകളുടെ പ്രദര്‍ശനവും ഫിലിപ്പൈന്‍ ചിത്ര വിഭാഗത്തില്‍ ഇന്റിപെന്‍ഡന്‍സിയ, ഫിപ്രസി വിഭാഗത്തില്‍ ക്ലേ ബേര്‍ഡ്, ഓഫ് ഗോഡ്‌സ് ആന്റ് മെന്‍, ഡെഫ വിഭാഗത്തില്‍ ഗേള്‍സ് ഇന്‍ വിറ്റ് സ്റ്റോക്ക്, ജര്‍മ്മനി ടെര്‍മിനസ് ഈസ്റ്റ്, ദ സണ്‍സ് ഓഫ് ഗ്രേറ്റ് ബിയര്‍, അറബ് വിഭാഗത്തില്‍ റോഗ് പരോള്‍ തുടങ്ങിയ ചിത്രങ്ങളും വിവിധ തിയേറ്ററുകളിലായി പ്രദര്‍ശനത്തിനെത്തും. മലയാള വിഭാഗത്തില്‍ വി കെ പ്രകാശിന്റെ കര്‍മ്മയോഗി, ഇന്ത്യന്‍ സിനിമ വിഭാഗത്തില്‍ മറാത്തി സംവിധായകന്‍ സംറൗദി പൊറെയുടെ ഐ വാണ്ടട്‌  ടു ബി എ മദര്‍ എന്നീ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.