16 December 2011

ചലച്ചിത്ര മേളകള്‍ കുറ്റമറ്റതാക്കും: മന്ത്രി കെ ബി ഗണേഷ് കുമാര്‍


ചലച്ചിത്ര മേളകള്‍ കുറ്റമറ്റതാക്കും: മന്ത്രി കെ ബി ഗണേഷ് കുമാര്‍
ഇനിയുള്ള മേളകള്‍ കുറ്റമറ്റതാക്കാന്‍ എല്ലാ കഴിവുകളും ഉപയോഗിക്കുമെന്ന് ചലച്ചിത്ര വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. പതിനാറാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപനം കുറിച്ചുകൊണ്ട് നിശാഗന്ധിയില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വരും വര്‍ഷങ്ങളിലെ മേളകള്‍ എല്ലാത്തരത്തിലും ചലച്ചിത്ര പ്രേമികള്‍ക്കും പ്രവര്‍ത്തകര്‍ക്കും പ്രയോജനപ്പെടും വിധം ചിട്ടപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാമൂഹികക്ഷേമ വകുപ്പ് മന്ത്രി എം കെ മുനീര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സുഭാഷ് ഘായ് മുഖ്യാതിഥിയായിരുന്നു. മേളയിലെ ഏറ്റവും നല്ല ചിത്രത്തിനുള്ള സുവര്‍ണ്ണ ചകോരം 'ദ കളേഴ്‌സ് ഓഫ് ദ മൗന്‍സ് ' എന്ന ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവുമായ കാര്‍ലോസ് സസാര്‍ അര്‍ബലസ് മന്ത്രി ഗണേഷ് കുമാറില്‍ നിന്ന് ഏറ്റുവാങ്ങി.
നല്ല ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് ജൂറി അവാര്‍ഡ് ജൂറി അംഗമായ ഡെഫ്‌നേ ഗുര്‍സോയ് 'അറ്റ് ദി എന്‍ഡ് ഓഫ് ഇറ്റ് ഓള്‍' ന്റെ സംവിധായികയായ അദിതി റോയിക്ക് നല്‍കി.
ഫിപ്രസി അവാര്‍ഡ് ജൂറി അംഗമായ വിദ്യാശങ്കര്‍ 'ഫ്യൂച്ചര്‍ ലാസ്റ്റ് ഫോര്‍ എവര്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഒസാന്‍ ആല്‍ഫറിന് നല്‍കി.
മറ്റ് ചിത്രങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ മന്ത്രി ഗണേഷ് കുമാര്‍ വിതരണം ചെയ്തു.
മാധ്യമ അവാര്‍ഡുകള്‍ തൊഴില്‍ വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ വിതരണം ചെയ്തു
മികച്ച സാങ്കേതിക തികവിനുള്ള തിയേറ്റര്‍ അവാര്‍ഡ് ശ്രീപത്മനാഭയും മികച്ച സൗകര്യങ്ങള്‍ ഒരുക്കിയ തിയേറ്ററിനുള്ള അവാര്‍ഡ് ന്യു തിയേറ്ററും നേടി. അവാര്‍ഡുകള്‍ മന്ത്രി കെ ബി ഗണേഷ് കുമാര്‍ വിതരണം ചെയ്തു.
ജൂറി ചെയര്‍മാന്‍ ബ്രൂസ് ബെറസ് ഫോര്‍ഡ്, ജൂറി അംഗങ്ങളായ ലോറന്‍സ് ഗാവ്‌റോണ്‍, രാഹുല്‍ ബോസ് എന്നിവരെ കൂടാതെ ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ ഗാന്ധിമതി ബാലന്‍, ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ വൈസ് ചെയര്‍മാന്‍ ഇടവേള ബാബു, മാക്ട ചെയര്‍മാന്‍ ഹരികുമാര്‍, സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ജി സുരേഷ് കുമാര്‍ , ശശി പരവൂര്‍ , ബീനാപോള്‍ എന്നിവര്‍ പങ്കെടുത്തു.
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍ സ്വാഗതവും സെക്രട്ടറി കെ ജി സന്തോഷ് നന്ദിയും പ്രകാശിപ്പിച്ചു.
തുടര്‍ന്ന് തോല്‍പ്പാവക്കൂത്തിനെ അടിസ്ഥാനമാക്കി ടി കെ രാജീവ്കുമാര്‍ സംവിധാനം ചെയ്ത 'ദ ബിഗിനിംഗ്' എന്ന കലാപരിപാടി നടന്നു. സീതാസ്വയംവരം, സീതാപഹരണം, രാമരാവണയുദ്ധം, പട്ടാഭിഷേകം എന്നിവ അടിസ്ഥാനമാക്കി 20 മിനിട്ട് ദൈര്‍ഘ്യമുള്ള പാവക്കൂത്ത് ഈ കലാവിരുന്നില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അതിനുശേഷം സുവര്‍ണ്ണമയൂരം നേടിയ ചിത്രത്തിന്റെ പ്രദര്‍ശനവും നടന്നു.