1 December 2011

ചരിത്രത്തിലൂടെ സഞ്ചരിക്കുന്ന ഡെഫ ചിത്രങ്ങള്‍


               മതിലുകള്‍ സൃഷ്ടിക്കുന്ന അകലവും വേര്‍പാടും ഒരു ജനതയില്‍ ഉണ്ടാക്കുന്ന മുറിവുകളും ആകുലതകളും പ്രതീക്ഷകളുമാണ് ഡെഫാ (DEFA) സിനിമകള്‍ കാഴ്ചവെയ്ക്കുന്നത്. പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ പഴയ ഈസ്റ്റ് ജര്‍മ്മനിയില്‍ നിന്നുള്ള എട്ട് ചിത്രങ്ങള്‍ യുദ്ധാനന്തര ജര്‍മ്മനിയിലെ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ പ്രശ്‌നങ്ങളും ആവിഷ്ക്കരിക്കുന്നു. ഇത് ചരിത്രത്തിലൂടെയുള്ള യാത്രയാകും.
              ഹെല്‍ക്ക മിസെല്‍വിറ്റ്‌സ് (HELKA MISSELWITZ)ചിത്രമായ 'ആഫ്റ്റര്‍ വിന്റര്‍ കംസ് ദ സ്പ്രിംഗ്( AFTER WINTER COMES SPRING) ബര്‍ലിന്‍ മതിലിന്റെ പശ്ചാത്തലത്തില്‍ അവിടുത്തെ സാമ്പത്തിക പരാധീനതകളുടെ കഥ പറയുന്നു. ഫ്രാന്‍സ് ബയേണ്‍സ് (FRANS BUYENS) സംവിധാനം ചെയ്ത 'ഡ്യുഷ്‌ലാന്റ് എന്റ്‌സ്‌റ്റേഷന്‍ ഓസ്റ്റ് (DEUTSCHLAND-ENDSTATION OST)' ബര്‍ലിന്‍ മതിലിന്റെ നിര്‍മ്മാണവും തുടര്‍ന്നുണ്ടാകുന്ന ജനസാന്ദ്രതയും സങ്കീര്‍ണ്ണ പ്രശ്‌നങ്ങളുമാണ് അനാവരണം ചെയ്യുന്നത്.
              തയ്യല്‍ ഫാക്ടറിയില്‍ മൂന്ന് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളും അവരുടെ സ്വപ്നങ്ങളുമാണ് 'ഗോള്‍സ് ഇന്‍ വിറ്റ്‌സ്‌റ്റോക്ക് (GIRLS IN WITTSTOCK) പറയുന്നത്. ബര്‍ലിനിലെ ചെറിയ ടൗണില്‍ കള്‍ച്ചറല്‍ സെന്ററിന്റെ രൂപരേഖ തയ്യാറാക്കാനെത്തുന്ന ഡാനിയേല്‍ എന്നയാളുടെ കഥ പറയുന്ന ' ദ ആര്‍ക്കിടെക്ട് (THE ARCHITECTS)' ജര്‍മ്മനിയിലെ രാഷ്ട്രീയ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നു. 'ദ ലജന്റ് ഓഫ് പോള്‍ ആന്റ് പോള(THE LEGEND OF PAUL AND PAULA)' നിശാ ക്ലബ്ബില്‍ കണ്ടുമട്ടുന്ന രണ്ട് യുവമിഥുനങ്ങളുടെ ജീവിതം വെളിപ്പെടുത്തുന്നു. ഹാജോ ബംഗാര്‍ട്‌നെര്‍ (HAJO BAUMGARTNER) സംവിധാനം ചെയ്ത 'ദ എസ്‌കേപ്പ്(THE ESCAPE)' 1978ല്‍ പുറത്തിറങ്ങിയ ചിത്രമാണ്.
                   ലീസെലോട്ട് എന്ന എഴുത്തുകാരന്റെ പുസ്തകത്തെ അടിസ്ഥാനമാക്കി ചിത്രീകരിച്ചിരിക്കുന്ന 'ദ സണ്‍സ് ഓഫ് ഗ്രേറ്റ് ബെയര്‍ (THE SONS OF GREAT BEAR)' അഴിമതിയുടെയും ആധിപത്യത്തിന്റെയും കഥ പറയുന്നു. ത്രികോണ പ്രണയത്തിന്റെയും രാഷ്ട്രീയ മേല്‍ക്കോയ്മയുടെയും നേര്‍ച്ചിത്രമാണ് ഫ്രാങ്ക് ബെയറിന്റെ 'ട്രെയ്‌സസ് ഓഫ് സ്‌റ്റോണ്‍സ് (TRACES OF STONES).